എല്‍ഡിഎഫ് നേതൃത്വം കോണ്‍ഗ്രസിന് വോട്ടുമറിച്ചതായി ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുല്‍പള്ളി ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോപി മനയത്തുകുടിയിലും കുടുംബവുമാണ് ബിജെപിയില്‍ ചേര്‍ന്നത്. സിപിഐയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോപി വാര്‍ഡില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഈ വാര്‍ഡില്‍ 432 വോട്ടുനേടിയ കോണ്‍ഗ്രസിലെ വിനോദ് കാഞ്ഞൂക്കാരനാണ് വിജയിച്ചത്. തന്നെ നിര്‍ബന്ധിച്ച് മത്സരിക്കാനിറങ്ങിയ ശേഷം കോണ്‍ഗ്രസിന് വോട്ടുകള്‍ മറിച്ചുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് താന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഗോപി പറഞ്ഞു.

ബിജെപിയുടെ സിറ്റിങ് വാര്‍ഡായിരുന്ന ആനപ്പാറയില്‍ ഇത്തവണ 393 വോട്ടുമായി ബിജെപി സ്ഥാനാര്‍ഥി സിജേഷ് കുട്ടന്‍ രണ്ടാം സ്ഥാനത്താണ്. ഇവിടെ ബിജെപിയെ പരാജയപ്പെടുത്തുന്നതിനുവേണ്ടി എല്‍ഡിഎഫിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കൂട്ടത്തോടെ മറിച്ചുനല്‍കിയെന്നാണ് ആരോപണം. എക്സൈസില്‍ നിന്നും അസി. എക്സൈസ് ഇന്‍സ്പെക്ടറായി വിരമിച്ച ഗോപി പുല്പള്ളിയില്‍ ഇന്‍ഷുറന്‍സ് സ്ഥാപനം നടത്തിവരികയായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമാണ് എല്‍ഡിഎഫ് നേതാക്കളെത്തി തന്നെ നിര്‍ബന്ധിച്ച് സ്ഥാനാര്‍ഥിയാക്കിയതെന്ന് ഗോപി പറയുന്നു. എല്‍ഡിഎഫിന് ഇവിടെ 264 ഉറച്ച വോട്ടുകളുണ്ടെന്നും തിരഞ്ഞെടുപ്പ് ചെലവ് മുന്നണി വഹിക്കുമെന്നുമായിരുന്നു നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. തനിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകള്‍ മാത്രമാണ് കിട്ടിയുള്ളുവെന്നുമാണ് ഗോപി പറയുന്നത്.