പുല്പള്ളി ടൗണിനോട് ചേര്‍ന്ന് വീണ്ടും മോഷണ ശ്രമം. ലയണ്‍സ് ക്ലബ്ബിന് സമീപം ആലുംമൂട്ടില്‍ ഡോ. റീത്താ റോയിയുടെ വീട്ടിലും മച്ചിക്കുളം ഫക്രുദീന്റെ വീട്ടിലും തെക്കേപ്പീടികയില്‍ അര്‍ഷാദിന്റെ വീട്ടിലുമാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാവെത്തിയത്.
ഡോ. റീത്തയുടെ വീടിന്റെ ടെറസില്‍നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഡോക്റെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വീടിന്  സമീപമെത്തിയതോടെ മോഷ്ടാവ് ഓടിരക്ഷപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇവിടെ നിന്നും നാല് വീടുകള്‍ ആകലെയുള്ള ഫക്രുദീന്റെ വീട്ടിന്റെ ടെറസിന് സമീപത്തുനിന്നും മോഷ്ടാവ് ഓടിരക്ഷപെട്ടത്. തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ അര്‍ഷാദിന്റെ വീടിന്റെ മുറ്റത്ത് മോഷ്ടാവിനെ കാണുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന്  പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രി എട്ടു മണിയോടെ ഇവരുടെ വീടിന് സമീപത്തെ ടവറിന് സമീപം ഒരാളെ കണ്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് പ്രദേശങ്ങളില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവിടെനിന്നും 200 മീറ്റര്‍മാറിയാണ് കഴിഞ്ഞ ദിവസം മുസ്ല്യാരകത്ത് ഹക്കീമിന്റെ വീട്ടില്‍ മോഷണം നടന്നത്. ഇവിടെ ഉറങ്ങിക്കിടന്ന ഒരുവയസ് പ്രായമുള്ള കുഞ്ഞിന്റെ മൂന്നേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയിരുന്നു. ഇതിലെ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഈ പ്രദേശത്തെ നാലു വീടുകളില്‍ മോഷണം നടന്നിരുന്നു. ഇതില്‍  രണ്ടു വീടുകളില്‍നിന്നും സ്വര്‍ണവും പണവും ഉള്‍പ്പെടെ നഷ്ടപ്പെട്ടിരുന്നു. പ്രദേശത്തെ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.