പുല്‍പ്പള്ളി മേഖലയില്‍ മോഷണശല്യത്തിന് അറുതിയാകുന്നില്ല. ഇന്നലെ രാത്രി സാന്ദീപനിക്കുന്നില്‍ ഇടമലക്കുനിയില്‍ ഇബ്രാഹിമിന്റെ വീട്ടില്‍ മോഷണശ്രമം ഉണ്ടായി. വീടിന്റെ മുറ്റത്തെ ടാപ്പ് തുറന്ന ശബ്ദവും ആളനക്കവും കേട്ടതോടെ വീട്ടുകാര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്ത് മോഷണ ശ്രമം പതിവായതോടെ നാട്ടുകാര്‍ ഇന്നലെ രാത്രി പ്രദേശത്ത് കാവലിരിന്നിരുന്നു. പന്തംകത്തിച്ച് തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. 30 ഓളം നാട്ടുകാരുടെ നേതൃത്വത്തിലാണ് പുലര്‍ച്ചെവരെ പ്രദേശത്ത് കാവലിരുന്നത്. വീടിനുള്ളില്‍ ഉറങ്ങികിടന്നിരുന്ന കുട്ടിയുടെ കൈയ്യിലെ വള കഴിഞ്ഞ ദിവസം മോഷ്ടാവ് അറുത്തുമുറിച്ച സംഭവമുണ്ടായതോടെ ആളുകള്‍ക്ക് വീട്ടില്‍ തനിച്ച് ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒറ്റയ്ക്ക് കഴിയുന്ന പലരും ബന്ധുക്കളുടെ വീടുകളിലേക്ക് മാറി. പോലീസ് പ്രദേശത്ത് രാത്രി പട്രോളിങ് നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സാധിക്കുന്നില്ല. അടിയന്തിരമായി മോഷ്ടാവിനെ പിടികൂടാന്‍ പോലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.